തിരുവനന്തപുരം: സ്മാർട്ട് വില്ലേജ് ഓഫീസിന്റെ മതിലിന്റെ കരിങ്കൽ സംരക്ഷണ ഭിത്തി തകർന്നു വീണു. കഴിഞ്ഞ ദിവസത്തെ മഴയിലാണ് നാശം സംഭവിച്ചത്.
കരിങ്കൽ കെട്ട് ഇടിഞ്ഞെങ്കിലും ഇതിന് മുകളിലെ കോൺക്രീറ്റ് സ്ലാബിലാണ് ഇപ്പോൾ മതിൽ നിൽക്കുന്നത്. ഇത് കൂടി വീണാൽ കെട്ടിടത്തിന്റെ വശത്തുനിന്ന് ഉൾപ്പെടെ മണ്ണ് ഇടിഞ്ഞു വീഴും. ഇതോടെ മന്ദിരവും അപകടാവസ്ഥയിലാകും. അടിഭാഗം തകർന്നതോടെ ഇനി ശക്തമായി മഴ പെയ്താൽ മതിൽ പൂർണമായി തകരും.
വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ പിൻഭാഗത്തെ ഭിത്തിയിൽ വിള്ളൽ വീണിട്ടും മാസങ്ങളായി. മൂന്നു വർഷം മുൻപ് നിർമിച്ച കെട്ടിടത്തിന്റെ ഭിത്തിയിൽ ഇത് രണ്ടാം തവണയാണ് വിള്ളൽ വീഴുന്നത്. കെട്ടിടത്തിന്റെ പിൻവശത്ത് ഉയരത്തിൽ സംരക്ഷണ ഭിത്തി നിർമിച്ച് ഇതിനുള്ളിൽ മണ്ണിട്ട് നിറച്ചാണ് മന്ദിരം നിർമിച്ചിരിക്കുന്നത്. മഴയിൽ ഈ മണ്ണ് കൊണ്ട് താഴ്ന്നതാകാം കെട്ടിടത്തിന്റെ ഭിത്തിക്കു വിള്ളൽ വീണതെന്നാണ് വിവരം.
2023 മാർച്ച് 21 ന് ആണ് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. 2023 അവസാനം തന്നെ കെട്ടിടത്തിന്റെ ഭിത്തിയിൽ വിള്ളൽ വീണു. 2024ൽ അറ്റകുറ്റ പണി ചെയ്ത് വിള്ളൽ ഒഴിവാക്കി. ശേഷമാണ് വീണ്ടും വിള്ളൽ വീണിരിക്കുന്നത്.
വില്ലേജ് ഓഫിസിൽ ആറ് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പൈപ്പ് അടഞ്ഞിരിക്കുന്നതിനാൽ കെട്ടിടത്തിനു മുകളിൽ മഴയിൽ വെള്ളം കെട്ടി നിൽക്കുകയാണ്. ഗോവണി ഇല്ലാത്തതിനെത്തുടർന്ന് ജീവനക്കാർക്ക് ഇതിനു മുകളിൽ കയറി വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാനും കഴിയുന്നില്ല.
ഉടനടി ഈപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ജി.ആർ. അനിൽ എംഎൽഎ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.